തിരുവനന്തപുരം: മുന്‍ എംപി രമ്യാ ഹരിദാസിനെ ചിറയിന്‍കീഴില്‍ മത്സരിപ്പിക്കാനുള്ള നീക്കത്തിൽ കോൺഗ്രസിൽ പ്രതിഷേധം. കോഴിക്കോട് ജില്ലക്കാരിയായ രമ്യയെ ചിറയിന്‍കീഴില്‍ കെട്ടിയിറക്കാന്‍ ശ്രമിക്കുന്നുവെന്ന് ആരോപിച്ച് ഒരു വിഭാഗം എഐസിസി നേതൃത്വത്തിന് പരാതി നല്കി.
അടൂര്‍ പ്രകാശ് എംപി തിരുവനന്തപുരത്തെ പ്രവര്‍ത്തകരുടെ വികാരം വ്രണപ്പെടുത്തുകയാണ്. രമ്യ ഭയന്നോടിയാണ് തിരുവനന്തപുരത്തേക്ക് എത്തുന്നതെന്നും പരാതിയില്‍ ആരോപിക്കുന്നു. ഗ്രൗണ്ടില്‍ ഇറങ്ങി പ്രവര്‍ത്തിക്കാതെ പാട്ടുംപാടി കറങ്ങി നടന്ന് തോറ്റയാളാണ് രമ്യാ ഹരിദാസെന്നും പരാതിയില്‍ വ്യക്തമാക്കുന്നു.
രമ്യാ ഹരിദാസിന് സീറ്റ് നല്‍കുന്നത് ജില്ലയിലെ ദളിത് പ്രവര്‍ത്തകരെ അവഹേളിക്കുന്നതിന് തുല്യമാണ്. സമരങ്ങള്‍ക്കും പ്രതിഷേധങ്ങള്‍ക്കും നേതൃത്വം നൽകിയ നേതാക്കളെ തഴയരുതെന്നും പരാതിയിൽ പറയുന്നു.